തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിൽ റിമാൻഡിലുള്ള രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാര സമരം നടത്തുകയായിരുന്നു രാഹുൽ.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മെഡിക്കൽ കോളജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചു കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ നിലവിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ്.
രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനായി മാറ്റി. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ ചീഫ് മജിസ്ട്രേട്ട് കോടതിയുടെ നടപടി. രണ്ട് കോടതികളിലാണ് രാഹുൽ അപേക്ഷ സമർപ്പിച്ചത്. ഏതെങ്കിലും ഒരു അപേക്ഷ പിൻവലിക്കാൻ കോടതി രാഹുലിനോട് ആവശ്യപ്പെട്ടു. രാഹുലിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണത്തോട് രാഹുൽ ഈശ്വർ സഹകരിക്കുന്നില്ലെന്നും സൈബർ പൊലീസ് കോടതിയെ അറിയിച്ചു.
