കൊച്ചി: പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ കേസെടുത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ജില്ലയിലെ 155 കേന്ദ്രങ്ങളില്‍ കൂട്ടത്തോടെ പാട്ട് പാടിയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. എറണാകുളം മേനകയില്‍ നടന്ന ജില്ലാ തല ഉദ്ഘാടനം കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ ബാബു ഉദ്ഘാടനം ചെയ്തു. ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വികൃതമായ മുഖമാണ് കണ്ടതെന്ന് കെ ബാബു പറഞ്ഞു. എല്ലാക്കാലത്തും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലക്കുകളില്ലാത്ത സംസ്ഥാനമായിരുന്നു കേരളമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ സഹിഷ്ണുതയില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും കെ ബാബു പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പല സിനിമകള്‍ക്കും അനുമതി ലഭിക്കാത്തതിനെതിരെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടുന്നതിനിടെയാണ് സര്‍ക്കാര്‍ മറ്റൊരു തരത്തില്‍ പാരഡി പാട്ടിനെതിരെ കേസെടുത്തതെന്നും, പോളണ്ടിനെ കുറിച്ച് പറയരുത് എന്ന് സിനിമയില്‍ പറഞ്ഞത് പോലെ ഇവിടെ ശബരിമല സ്വര്‍ണ കൊള്ളയെ കുറിച്ച് മിണ്ടരുത് എന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ ബാബു പരിഹസിച്ചു. പാട്ടിനെതിരെ മുന്നോട്ടു പോയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഖം വികൃതമാകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നും ജനാധിപത്യ കേരളം ഈ പാട്ട് ഏറ്റു പാടുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയ പോറ്റിയേ കേറ്റിയേ പാട്ടിനെതിരെ കേസെടുത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കോണ്‍ഗ്രസ് പാട്ട് പാടി പ്രതിഷേധിച്ചത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി പി സജീന്ദ്രന്‍, അഡ്വ. ജയ്‌സണ്‍ ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി ഐ കെ രാജു, നേതാക്കളായ ഡൊമിനിക് പ്രസന്റേഷന്‍ , എന്‍ വേണുഗോപാല്‍, എം എ ചന്ദ്രശേഖരന്‍, സക്കീര്‍ ഹുസൈന്‍, ടോണി ചമ്മിണി , ലൂഡി ലൂയിസ് , ജോഷി പള്ളന്‍, ബാബു പുത്തനങ്ങാടി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. മിനിമോള്‍, ജില്ലാ പ്രസിഡന്റ് സുനില സിബി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ്, പോളച്ചൻ മണിയങ്കോട് , ഉല്ലാസ് തോമസ് , കെ പി ബേബി , വിവേക് ഹരിദാസ് , പി വി സജീവൻ , വിജു ചൂളക്കൻ , ടി കെ രമേശ്, ഒ.ഡി സേവ്യര്‍, വി ആർ സുധീര്‍ , പി എ സഗീർ , ജർജ്ജെസ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
“പോറ്റിയേ കേറ്റിയേ” കൂട്ടത്തോടെ പാടി കോണ്‍ഗ്രസ് പ്രതിഷേധിച്ചു
