കോഴിക്കോട്: കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ഷഹനാസിനെ പുറത്താക്കി. എം.എ. ഷഹനാസ് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും എം.എൽ.എമാർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണിത്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തന്നോട് മോശമായി പെരുമാറിയെന്ന് എം.എ. ഷഹനാസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ വിവരം അന്നുതന്നെ ഷാഫി പറമ്പിൽ എം.എൽ.എയെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു. ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് മോശം സന്ദേശം അയച്ചത്. ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്ന് പറഞ്ഞപ്പോൾ, താൻ യൂത്ത് കോൺഗ്രസ് നേതാക്കൾ എല്ലാവരുമായും ഒരുമിച്ചാണ് പോകാൻ ഉദ്ദേശിക്കുന്നതെന്നാണ് കരുതിയത്.
എന്നാൽ, പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ തനിക്കൊപ്പം ഒറ്റയ്ക്ക് വരാനാണ് ആവശ്യപ്പെട്ടതെന്ന് മനസ്സിലായെന്നും താൻ അതിന് മറുപടി നൽകിയെന്നും എം.എ. ഷഹനാസ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡന പരാതി ഉയർന്ന പശ്ചാത്തലത്തിലായിരുന്നു എം.എ. ഷഹനാസിന്റെ ഈ പ്രതികരണം.
