Advertisment Image

ശബരിമല സ്വർണക്കൊള്ള; തിരുവാഭരണം മുൻ കമ്മിഷണർ ബൈജു അറസ്റ്റിൽ, കട്ടിളപ്പാളികൾ അഴിച്ച് പോറ്റിക്ക് നൽകി

തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്.ബൈജു അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയാണ്. സ്വർണക്കൊള്ള കേസിൽ നാലാമത്തെ അറസ്റ്റാണിത്. ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യത്തിലാണ് അഴിച്ച് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത്. മഹസറിൽ ബൈജു ഒപ്പിട്ടിട്ടുണ്ട്. അതിൽ ചെമ്പുപാളി എന്നാണു രേഖപ്പെടുത്തിയത്. 2019ൽ സർവീസിൽനിന്നു വിരമിച്ചു.

ഉണ്ണിക്കൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായവർ. ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരെ അടുത്ത ദിവസങ്ങളിൽ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. ശബരിമല ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പടി പാളികളിലെ സ്വർണം തട്ടിയ കേസിലെ എട്ടാം പ്രതിയായാണ് അക്കാലത്തെ ബോർഡിനെ ഉൾപ്പെടുത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ച് തെളിവെടുപ്പു നടത്തും.  ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്തു. മുരാരി ബാബു, സുധീഷ് കുമാർ എന്നിവരെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി കോടതിയെ സമീപിക്കും. 

Leave a Reply

Your email address will not be published. Required fields are marked *