കൊച്ചി: വ്യാജരേഖയുണ്ടാക്കി സൗദി അറേബ്യയിലെ ആശുപത്രി ശൃംഖല കൈക്കലാക്കുകയും ഒത്തുതീർപ്പെന്ന വ്യാജേന ഹോട്ടലിൽ വിളിച്ചുവരുത്തി മർദ്ദിച്ചുവെന്ന പരാതിയിൽ പ്രമുഖ വ്യവസായിക്കും ഒരു സ്വകാര്യ വാർത്താ ചാനലിന്റെ ചെയർമാനെതിരെയും പോലീസ് കേസെടുത്തു. നിലമ്പൂർ സ്വദേശിയായ അബ്ദുൾ സലാമിന്റെ പരാതിയിൽ നെടുമ്പാശേരി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിൽ വ്യവസായിക്ക് പുറമേ പാലക്കാട് പാരക്കോട്ട് സ്വദേശിയായ 35കാരൻ, മലപ്പുറം ആലക്കോട് സ്വദേശിയായ 56കാരൻ, മലപ്പുറം ഇരിവെട്ടി സ്വദേശിയായ 56കാരൻ, തിരുവനന്തപുരം കോലിയക്കോട് സ്വദേശിയായ 56കാരൻ, മലപ്പുറം സ്വദേശിയായ 34കാരനും പ്രതികളാണ്. ഫെബ്രുവരിയിൽ കേസെടുത്തെങ്കിലും കാര്യമായ അന്വേഷണമൊന്നും ഉണ്ടായിട്ടില്ല. 2000 കോടി രൂപ മതിപ്പുവിലയുള്ളതാണ് ആശുപത്രി ശൃംഖല.
പരാതിക്കാരൻ 2003 മുതൽ നടത്തിവരുന്ന ആശുപത്രി ശൃംഖല 201519 കാലഘട്ടത്തിൽ പ്രതികൾ ഗൂഢാലോചന ചെയ്ത് കൈക്കലാക്കി. ശേഷം പരാതിക്കാരനെതിരെ കള്ളപ്പരാതികൾ നൽകി സൗദി ജയിലിലാക്കി. തുടർന്ന് ഒത്തുതീർപ്പെന്ന വ്യാജേന നെടുമ്പാശേരിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
